മഹാവിഷ്ണുവിന് കിട്ടിയ ശാപങ്ങൾ
മഹാവിഷ്ണുവിന് കിട്ടിയ ശാപങ്ങൾ
പണ്ട് ജലന്ധരൻ എന്നു പേരുള്ള അതിഭയങ്കരനായ ഒരു അസുരനുണ്ടായിരുന്നു. അവന്റെ ഉപദ്രവം സഹിക്കവയ്യാതെ പരമശിവൻ തന്നെ ആ അസുരനോട് യുദ്ധത്തിനു പുറപ്പെട്ടു. വളരെക്കാലം യുദ്ധം ചെയ്തുവെങ്കിലും പരശിവന് ജലന്ധരനെ തോൽപ്പിക്കുവാൻ സാധിച്ചില്ല. ഒടുവിൽ ശ്രീപാർവ്വതി മഹാവിഷ്ണുവിനോട് സങ്കടം ഉണർത്തിച്ചു.
ജലന്ധരന്റെ പത്നി ബ്രുന്ദ ഒരു പതിവൃതയായിരുന്നു. അവളുടെ പാതിവൃത്യത്തിന് ഭംഗം വരുമ്പോൾ മാത്രമെ ജരന്ധരനെ നിഗ്രഹിക്കുവാൻ സാധിക്കുകയുള്ളൂ എന്ന് പാർവ്വതി മഹാവിഷ്ണുവിനോട് പറഞ്ഞു. മഹാവിഷ്ണു അതിനൊരു വഴിയുണ്ടാക്കാമെന്നു പറഞ്ഞ് പാർവ്വതിയെസമാധാനിപ്പിച്ച് മടക്കിയയച്ചു.
ബ്രുന്ദ ഒരിക്കൽ ഒരു ദുസ്വപ്നം കാണുവാനിടയായി. തന്റെ ഭർത്താവ് ജലന്ധരൻ കേശമേതും കൂടാതെ വിക്രുതാകൃതിയിൽ ഒരു എരുമപ്പുറത്ത് കയറി തെക്കേദിക്കിലേയ്ക്ക് പോയി ഘോരമായ അന്ധകാരത്തിൽ മറയുന്നതായിട്ടാണ് ബ്രുന്ദ കണ്ട സ്വപ്നം. അസ്വസ്ഥയായ ബ്രുന്ദ പിറ്റേദിവസം തോഴിമാരുമൊത്ത് ഉദ്യാനത്തിൽ കഴിയുമ്പോൾ സിംഹഗർജ്ജനം ചെയ്തുകൊണ്ട് രണ്ടുരാക്ഷസന്മാർ അവളെ കടന്നുപിടിക്കാൻ എത്തി. അവൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മറ്റൊരുദ്യാനത്തിലെത്തുകയും അവിടെ ഒരു ദിവ്യനായ മഹർഷി ഇരിക്കുന്നത് കാണുവാനിട വരികയുചെയ്തു. പ്രാണരക്ഷാർത്ഥം അവൾ ആ മഹർഷിവര്യനെ കെട്ടിപ്പിടിച്ചു. രാക്ഷസന്മാർ അവിടെയെത്തിയെങ്കിലും മഹർഷിയെ കണ്ടതോടെ അവർ ഓടിമറഞ്ഞു. ഇതുകണ്ടപ്പോൾ ബ്രുന്ദയ്ക്ക് മഹർഷിയോട് വിശ്വാസവും വിനയവും തോന്നി. അങ്ങനെ അവൾ മഹർഷിയുടെ ചാരത്തിരുന്നു. താൻ കണ്ട സ്വപ്നത്തെപ്പറ്റി പറയുകയും തന്റെ ഭർത്താവിന് ആപത്തൊന്നുമുണ്ടാകാതെ കാത്തു രക്ഷിക്കണമെന്നും ബ്രുന്ദ ആ മഹർഷിയോട് അഭ്യർത്ഥിച്ചു. അപ്പോൾ ആ മഹർഷി ആകാശത്തേയ്ക്ക് നോക്കിയ നിമിഷം, രണ്ടു വാനരന്മാർ അവിടെനിന്നും വന്ന് മഹർഷിയെ തൊഴുതുവന്ദിച്ച്മാറിനിന്നു. മഹർഷി അവരോട് കൈകൊണ്ട് ഏതോ ചില അടയാളങ്ങൾ കാണിച്ചതോടെ, ആ വാനരന്മാർ ആകാശത്തിലേയ്ക്ക് ചാടിമറയുകയുംചെയ്തു. താമസിയാതെ ജലന്ധരന്റെ തലയും കൈകളും അവരുടെ അരികിൽ വന്നു വീണതുകണ്ടപ്പോൾ, ബ്രുന്ദ ബോധം കെട്ട് താഴെ മറിഞ്ഞുവീണു.
ബോധം തെളിഞ്ഞ ബ്രുന്ദ, മഹർഷിയോട് തന്റെ ഭർത്താവിനെ ജീവിപ്പിച്ചു തരാൻ കേണപേക്ഷിച്ചു. ശ്രമിച്ചു നോക്കാമെന്നുപറഞ്ഞ് ആ മഹർഷി അവിടെ അന്തർദ്ധാനം ചെയ്തു.
അൽപ്പസമയത്തിനുള്ളിൽ ബ്രുന്ദയുടെ മുമ്പിൽ അതാ ജലന്ധരൻ മന്ദഹാസം തൂകി നിൽക്കുന്നു. ബ്രുന്ദ തന്റെ ഭർത്താവിനെ സസന്തോഷം ആലിംഗനം ചെയ്ത് സുഖമായി രമിച്ചു വസിക്കുകയും ചെയ്തു.
കുറേനാളുകൾ കഴിഞ്ഞപ്പോൾ ബ്രുന്ദയ്ക്ക് സംശയം തോന്നുകയും അവൾക്ക് കാര്യങ്ങൾ നല്ലപോലെ മനസ്സിലാകുകയും ചെയ്തു. ജലന്ധരന്റെ വേഷമെടുത്തുവന്നിരിക്കുന്നത് മഹാവിഷ്ണുവാണെന്നും, തന്നോടു രമിച്ചു തന്റെ പാതിവൃത്യം ഭംഗം ചെയ്യാനാണെന്നും, അതുനിമിത്തം പരമശിവൻ തന്റെ ഭർത്താവായ ജലന്ധരനെ നിഗ്രഹിച്ചു എന്നും ബ്രുന്ദ അറിഞ്ഞു. അതോടെ അവൾ രോഷാകുലയായി മഹാവിഷ്ണുവിനെ ഇങ്ങനെ ശപിച്ചു. "മുമ്പ് ദിവ്യ ഋഷിവര്യനായി ഉദ്യാനത്തിൽ ഇരുന്നതും ഇപ്പോൾ ജലന്ധരനായി അരമനയിൽ ഇരിക്കുന്നതും അങ്ങുതന്നെയണെന്നു ഞാൻ അറിഞ്ഞിരിക്കുന്നു. ആകാശത്തിൽ നിന്ന് വാനര രൂപത്തിൽ ഇറങ്ങി വന്നവർ അങ്ങയുടെ ദാസന്മാരായ പുണ്യവാനും സുശീലനും ആണെന്നും, എന്നെഉപദ്രവിക്കുവാൻ വന്ന രാക്ഷസന്മാർ അങ്ങയുടെ കിങ്കരന്മാരായ ജയനും വിജയനുമല്ലാതെ മറ്റാരുമല്ലെന്നും എനിക്കറിയാം. അവർ എന്നെ അപഹരിക്കുവാൻ അങ്ങയ്ക്ക് സഹായമായി നിന്നതുകൊണ്ട് അവർ തന്നെ ഭൂമിയിൽ രാക്ഷസന്മാരായി പിറന്ന് അങ്ങയുടെ ധർമ്മപത്നിയെത്തന്നെ അപഹരിച്ചു കൊണ്ടുപോകട്ടെ. അങ്ങും ഭാര്യാവിരഹം നല്ലതുപോലെ അനുഭവിക്കുമാറാകട്ടെ. അങ്ങ് ഇന്ന് വാനരസഹായം ആവശ്യപ്പെട്ടതുപൊലെ അന്നും വാനരന്മാരുടെ സഹായം ആവശ്യപ്പെടുമാറാകട്ടെ. ഞാൻ മന:പൂർവ്വം പാതിവൃത്യം സംരക്ഷിച്ചിട്ടുണ്ടെങ്കിൽ അങ്ങയ്ക്ക് ഇങ്ങനെയെല്ലാം സംഭവിക്കും. ഇത് സത്യം, സത്യം, സത്യം".
ബ്രുന്ദ ഇങ്ങനെ ശപിച്ചിട്ട് ഭർത്ത്രുവിരഹം മൂലം അഗ്നിയിൽ പ്രവേശിച്ചു ദേഹത്യാഗം ചെയ്യുകയും ചെയ്തു.
0 comments:
Post a Comment