Tuesday, February 27, 2024
പാമ്പുമേക്കാട്ടുമന
Monday, February 26, 2024
കയ്യിൽ സമയമുണ്ടോ? ... ഗുരുവായൂർക്ക് പോന്നോളൂ. 10 ദിവസം ക്ഷേത്രത്തിൽ ഉത്സവമാണ്.
കയ്യിൽ സമയമുണ്ടോ? ...
ഗുരുവായൂർക്ക് പോന്നോളൂ.
10 ദിവസം ക്ഷേത്രത്തിൽ ഉത്സവമാണ്.
കണ്ണനെ കാണാം, കാഴ്ചശീവേലി കാണാം, അമർന്ന മേളം ആസ്വദിക്കാം..
പുറത്തിറങ്ങിയാൽ കഞ്ഞിയും പുഴുക്കും കഴിക്കാം... പാള പ്ലേറ്റിൽ കുത്തരിക്കഞ്ഞി ചെറുചൂടിൽ... കുത്തിയ പച്ച പ്ലാവില കൊണ്ട് കോരി കുടിക്കാം. ഉപദംശമായി മുതിരയും ഇടിച്ചക്കയും പുഴുക്കുണ്ട്. പപ്പടമൊന്ന് പൊടിക്കാം. നാളികേര പ്പൂളും ശർക്കരയും ഇടയ്ക്കൊന്ന് കടിക്കാം
മുക്തകണ്ഠം കഴിക്കാം.
ഏമ്പക്കം വിട്ട് ഇറങ്ങിയാൽ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ ഇരിക്കാം.
അഷ്ടപദി കേൾക്കാം, ആധ്യാത്മിക പ്രഭാഷണം കേൾക്കാം, നാഗസ്വരം ആസ്വദിക്കാം.
പുള്ളുവൻ പാട്ടും നങ്ങ്യാർ കൂത്തും തുള്ളലും ഭരതനാട്യവും വില്ലിന്മേൽ തായമ്പകയും മോഹിനിയാട്ടവും കുത്തിയോട്ടവും കളരിപ്പയറ്റും ... അങ്ങനെയങ്ങനെ വൈവിധ്യമാർന്ന കലാപരിപാടികൾ ആസ്വദിക്കാം .....
വീണ്ടും അകത്തൊന്ന് കയറിയാൽ ശ്രീഭൂതബലി ദർശനത്തിൻ്റെ തിരക്കായി.. ഭാഗ്യമുണ്ടെങ്കിൽ അകത്ത് കടന്ന് തൊഴാം.
ശീവേലി ആനകളെ കണ്ട് നിൽക്കാം-..
പ്രദക്ഷിണമായി കുളത്തിന് കിഴക്ക് ഭാഗത്ത് എത്തിയാൽ 'വൃന്ദാവനം' വേദിയായി. രാധികമാർ, ഗോപികമാർ മുല്ലപ്പൂ ചുറ്റലായി, വീര വീരാട... ചൊല്ലി കുമ്മിയടിക്കുന്നത് കാണാം...
ഈ വേദിയിൽ പുലരും മുതൽ സന്ധ്യവരെ കൈകൊട്ടിക്കളി മാത്രം.
അംഗനമാർ മൗലിയിൽ...
മുക്കുറ്റിയും കമുകിൻ പൂവും ചൂടി തിരക്ക് കൂട്ടുന്നുണ്ടാകും....
നടന്നു നീങ്ങുമ്പോൾ സ്വർണ ധ്വജത്തിൽ ഉത്സവക്കൊടി പാറിക്കളിക്കുന്നത് കാണാം. ഒരു നിമിഷം കണ്ണടച്ച് തൊഴുതോളൂ.
ശ്രദ്ധിച്ചാൽ ചെറുമണിനാദം കേൾക്കാം. സപ്തവർണക്കൊടിയിലെ കുടമണി കാറ്റിലാടുന്ന മന്ത്രസ്വനമാണത്.
നാലു നടകളിലെ അലങ്കാര വൈഭവം കാണാൻ മാത്രമുണ്ട്...
വിശന്നോ, കുറച്ച് കൂടി കഞ്ഞി കുടിച്ചോളൂ...
കലവറയൊന്ന് കാണേണ്ടേ ...
അമ്പമ്പോ ... വമ്പൻ കലവറ
മത്തൻ്റെയും ഇളവൻ്റെയും ഇടിച്ചക്കയുടെയും ചെറുമലകൾ ...
ഒരു ലക്ഷം കിലോ അരിയുടെ,
പതിനായിരം കിലോ പപ്പടത്തിൻ്റെ, 3600 കിലോ ഉപ്പിൻ്റെ സദ്യയും പകർച്ചയുമാണ് പത്തീസം .
2 കോടി 32 ലക്ഷം രൂപയുടെ അന്നദാനം.
കഷണം നുറുക്കുന്നവർ, വിറകടുക്കുന്നവർ, അരി കഴുകുന്നവർ, ഇല തുടയ്ക്കുന്നവർ കുഞ്ചന് വർണിക്കാവുന്ന രാജസൂയത്തിൻ്റെ അഗ്രശാലയാണിത്.
ഒന്ന് വിശ്രമിച്ചോളൂ. ഇനി കൂത്ത് കാണണോ. കൂത്തമ്പലത്തിൽ ഒരു മണിക്ക് കൂത്ത് തുടങ്ങും.
3.30 ആയി....
കാഴ്ചശീവേലിയും മേളവും തുടങ്ങുകയായി.
മേളം കഴിഞ്ഞാൽ ദീപാരാധന തൊഴാം. കേളിയും മദ്ദളപ്പറ്റും ആസ്വദിക്കാം. പടിഞ്ഞാറു ഭാഗത്ത് പാഠകം കേൾക്കാം. രാമകഥ പറഞ്ഞ് ഒന്നിലേറെ പാഠകക്കാർ....
മണി അഞ്ചായാൽ വൈഷ്ണവം വേദി സജീവമാകും...
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാരൂപങ്ങളാണ്.
മണിപ്പൂരി, സത്രിയ, കഥക്, ഒഡീസി നൃത്തങ്ങൾ കാണാം.
രാത്രിയാൽ ചോറ്, രസ കാളൻ, ഉപ്പിലിട്ടത്, പപ്പടം കൂട്ടി ഊണ് കഴിക്കാം.'
ശ്രീഭൂതബലി എഴുന്നള്ളിച്ചിട്ടുണ്ടാകും. വടക്കെ നടയ്ക്കൽ സ്വർണപഴുക്കാമണ്ഡപത്തിൽ വീരാളിപ്പട്ട് വിരിച്ച് കണ്ണൻ എഴുന്നള്ളിയിരിക്കും. മുന്നിൽ ദീപം, ധൂപം, അലങ്കാരം
ഗണപതിക്കയ്യ് കൊട്ടി വച്ച് തായമ്പക തുടങ്ങുകയായി. ഏഴ് ദിവസം.. 3 തായമ്പക വീതം. ...
തുടക്കക്കാരും പരിണത പ്രജ്ഞരും..
ഇത്ര അടുക്കും ചിട്ടയുമായി ഒരു തായമ്പക ഉത്സവം മറ്റൊരിടത്തും ഉണ്ടാകില്ല.
തായമ്പകയിലെ അത്യാധുനികരുടെ വേഷം കെട്ടും ഗോഷ്ടികളും ഇല്ലാത്ത പ്രതിഭയുടെ തിളക്കമുള്ള തായമ്പക..
മലമക്കാവും പാലക്കാടും കണ്ണൂർ ശൈലികളും കണ്ട് രസിക്കാം.
ചക്രവർത്തിയുടെ ദർബാർ പോലെയാണ് ഇവിടം. കണ്ണൻ കൺമുന്നിലുണ്ട്. പരാതികൾ പരിഭവങ്ങൾ പറയാം. ഉടൻ പരിഹാരമെന്ന് അനുഭവസ്ഥർ .
തായമ്പക കഴിയുമ്പോൾ രാത്രി ഒരു മണിയാകും. കുറച്ച് കൊമ്പ് പറ്റ്, കുഴൽപറ്റ് കേൾക്കാം...
ദാ വിളക്ക് എഴുന്നള്ളിപ്പായി.
മൂന്നാനകൾ നിരന്നു. ചുറ്റുവിളക്കുകൾ തെളിഞ്ഞു. പ്രദക്ഷിണം പൂർത്തിയാക്കി ഭഗവാനെ അകത്തേയ്ക്ക് എഴുന്നള്ളിച്ചു. ഓല വായിച്ച്, തൃപ്പുക നടത്തി. കണ്ണന് പള്ളിയുറക്കമായി.
പുറത്തിറങ്ങിയാൽ മൂന്ന് മണിക്ക് നിർമാല്യ ദർശനത്തിന് കാത്തു നിൽക്കുന്നവരുടെ വരി കാണാം. കുളിച്ച് കൂടെ ചേർന്നാൽ നിർമാല്യം മുതൽ അടുത്ത ദിവസത്തെ ഉത്സവം കൂടാം.
നിത്യോത്സവമാണ് ഗുരുവായൂരിൽ. ദിവസം 3 നേരം ആനയെ എഴുന്നള്ളിച്ച് മേളത്തോടെ ശീവേലി. ചുരുങ്ങിയത് 5000 പേർക്കെങ്കിലും സദ്യ, കുറഞ്ഞത് 20,000 പേരുടെയെങ്കിലും തിരക്ക്.
ഇങ്ങനെ എന്നും ഉത്സവമായാൽ ശരിക്കുള്ള ഉത്സവം എങ്ങനെ തുടങ്ങും.
ഇല്ലായ്മയിൽ നിന്ന് തുടങ്ങാം. കൊടിയേറ്റ ദിവസമായ ഇന്ന് കാലത്ത് ആന ഇല്ലാതെയാണ് ശീവേലി. വർഷം മുഴുവൻ ആനയെ എഴുന്നള്ളിക്കുന്ന ക്ഷേത്രത്തിൽ ഒരു നേരത്തെ സങ്കട ശീവേലി.
ഉച്ചകഴിഞ്ഞാൽ ആനയോട്ടമായി. കൃത്യം മൂന്നിന്. ആനകൾ കൂട്ടത്തോടെ ഓടിയെത്തും. പിന്നെ ഉത്സവ സമൃദ്ധിയാണ്.
രാത്രിയാണ് കൊടിയേറ്റം. കുംഭം പൂയം രാത്രിയുള്ളപ്പോൾ സ്വർണ കൊടിമരത്തിൽ വർണ കൊടി ഉയരും.
ഉത്സവം എത്തി എന്ന അറിയിപ്പായി...
എന്നാൽ പുറപ്പെട്ടോളൂ...
സമയക്കുറവ് പറഞ്ഞ് തിരക്ക് കൂട്ടണ്ട. ഇവിടെ നല്ല തിരക്കാകും.
സമയം നല്ലോണം വേണട്ടോ... വന്നോളൂ
Friday, February 23, 2024
എല്ലാ മതസ്ഥരും വിഗ്രഹാരാധകരാണ്
വിഗ്രഹം എന്ന വാക്കിന്റെ അർത്ഥമോ അതിന്റെ താത്പര്യമോ അറിയാത്ത യുക്തിവാദികളാണ് സിംഹത്തിന്റെ പ്രതിമ ചിരിക്കുമോ ഉപദ്രവിക്കുമോ തുടങ്ങിയ അബദ്ധ ജടിലവും, യുക്തിരഹിതവും, സാധാരണക്കാരിൽ ബുദ്ധിഭ്രമം ഉണ്ടാക്കുന്നതുമായ ചോദ്യങ്ങൾ ഉന്നയിക്കുന്നത്.
'വിഗ്രഹം' എന്നാൽ 'വിശേഷേണ തത്വത്തെ ഗ്രഹിക്കാൻ സഹായിക്കുന്നതേതോ അത് വിഗ്രഹം' എന്നാണ്. ഒരു തത്വത്തെ മനസ്സിലാക്കാനും, അനുഭവിക്കാനും സഹായിക്കുന്നതാണ്
വിഗ്രഹം എന്നർത്ഥം. ജഗത് മുഴുവൻ വ്യാപിച്ചു നിൽക്കുന്ന ഈശ്വര തത്വത്തെ മനസ്സിലാക്കാനും അനുഭവിക്കാനുമുള്ള പ്രതീകമാണ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ. അതിലൊരു symbolism ഉണ്ടെന്നു ചിന്തിക്കുന്ന എല്ലാവർക്കും അറിയുന്ന കാര്യമാണ്.
നമ്മുടെ ദേശീയ പതാക കാണുന്ന സമയത്തു നമുക്ക് ഓർമ്മ വരുന്നത് മുഴുവൻ ഭാരതത്തെയുമാണ്, അല്ലാതെ അത് cotton തുണിയാണോ, polyster തുണിയാണോ എന്നോ, അത് തയ്പ്പിച്ച ആളിനെയോ അല്ല ഓർമ്മ വരുന്നത്. അതൊരു തുണിയാണെങ്കിലും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയുമാണ് അതിൽ കാണുന്നത്. അതൊരു വിഗ്രഹമാണ്. എല്ലാ മതസ്ഥരും വിഗ്രഹാരാധന ചെയ്യുന്നുണ്ട്.
കുരിശ് വിഗ്രഹമാണ്, ദിക്ക് വിഗ്രഹമാണ്, ഈശ്വരനാമം എഴുതിയ കടലാസും തുണിയുമൊക്കെ നമ്മൾ അതിനെ ആദരിക്കുമ്പോൾ, വണങ്ങുമ്പോൾ, വിഗ്രഹങ്ങളാണ്.
ഈ യുക്തി അനുസരിച്ചു ഈശ്വര വിഗ്രഹം കാണുന്ന സമയത്തു അത് നിർമിച്ച ശില്പിയെയോ, അത് ഏത് തരം ശിലയാണെന്നോ, പ്രതിഷ്ഠിച്ച ആളിനെയോ അല്ല ഓർമ്മ വരുന്നത്, പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഈശ്വര ചൈതന്യത്തെയാണ് താന്ത്രിക വിധി പ്രകാരം പ്രതിഷ്ഠിച്ച വിഗ്രഹം കാണുമ്പോൾ ഉണ്ടാകുന്ന ഭാവം.
ഒരിക്കൽ തന്റെ കൊട്ടാരം സന്ദർശിച്ച വിവേകാനന്ദ സ്വാമികളോട് രാജാവ് വിഗ്രഹാരാധന തെറ്റല്ലേ എന്നും അത് വെറും കല്ലും, ചിത്രങ്ങളും അല്ലെ എന്നും ചോദിച്ചു. സ്വാമിജി ഉടനെ അടുത്ത് ചുവരിൽ തൂക്കിയിരുന്ന ഒരു photo കയ്യിലെടുത്തു ഇതാരാണെന്നു അന്വേഷിച്ചു. അപ്പോൾ രാജാവ് അത് തന്റെ അച്ഛന്റെ ഫോട്ടോയാണെന്ന് പറഞ്ഞു. സ്വാമിജി ആ ഫോട്ടോയിലെക്കു തുപ്പാൻ രാജാവിനോട് നിർദ്ദേശിച്ചു. രാജാവ് അത് തന്റെ അച്ഛന്റെ ഫോട്ടോയാണെന്നും അതിനാൽ സാധിക്കില്ലെന്നും അറിയിച്ചു. സ്വാമിജി തിരിച്ചു ചോദിച്ചു "അത് അച്ഛന്റെ വെറും ഫോട്ടോയല്ലേ അച്ഛനല്ലല്ലോ"? രാജാവ് പറഞ്ഞു ഫോട്ടോയാണെങ്കിലും അത് കാണുമ്പോൾ തന്റെ അച്ഛനെയാണ് ഓർമ്മ വരുന്നത് എന്ന് രാജാവ് പറഞ്ഞു.
ഇതുപോലെ ഒരു ഈശ്വര വിഗ്രഹം കാണുമ്പോൾ, അത് വെറും കല്ലാണ് അല്ലെങ്കിൽ ഫോട്ടോയാണ് എന്നല്ല മറിച്ച് ഈശ്വര ചൈതന്യത്തെയാണ് ഭക്തർക്ക് ഓർമ്മ വരുന്നത് എന്ന് സ്വാമിജി മറുപടി നൽകി. ക്ഷേത്രത്തിനു പുറത്തിരിക്കുന്ന പ്രതിമകളെയും (സിംഹത്തിന്റേതായാലും, ആനയുടേതായാലും) നമുക്ക് പൂജിക്കാം അത് ഈശ്വര ചൈതന്യമാണ് എന്ന ഭാവത്തോടെയാണെങ്കിൽ മാത്രം അല്ലെങ്കിൽ അത് പ്രയോജനപ്പെടില്ല , മാത്രമല്ല തെറ്റായ പാതയിലേക്ക് അത്തരം വീക്ഷണങ്ങൾ നയിക്കുകയും ചെയ്യും. അതുകൊണ്ടു ക്ഷേത്രാരാധനയെ കുറിച്ച് പഠിക്കുകയും, കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും വേണം.
വിവേകാനന്ദ സ്വാമികൾ പറഞ്ഞ ഗംഭീരമായ ഒരു വാചകം ഇവിടെ ആലോചനാമൃതമാണ്. സ്വാമിജി പറഞ്ഞു "കല്ല് ഈശ്വരനാണ് പക്ഷെ ഈശ്വരൻ കല്ലല്ല". ഒരു കുട്ടി ചോദിച്ചാൽ അച്ഛനായാലും, അമ്മയായാലും, അധ്യാപകരായാലും ഇതാണ് പറഞ്ഞു കൊടുക്കേണ്ടത്
പുത്തുക്കാവ് ദേവി ക്ഷേത്രം, കൊടകര
പുത്തുക്കാവ് ദേവി ക്ഷേത്രം, കൊടകര
❦ ════ •⊰❂⊱• ════ ❦
തൃശൂർ ജില്ലയിൽ തൃശൂർ-ചാലക്കുടി ദേശീയപാതക്കുസമീപം കൊടകര ഗ്രാമപഞ്ചായത്തിലാണ് പുത്തുക്കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊടകര പുത്തുക്കാവ് ഗ്രാമത്തിൻറെ മദ്ധ്യത്തിലായി മൂന്ന് വശവും വിശാലമായ പാടശേഖരങ്ങളാൽ ചുറ്റപ്പെട്ട മേലേക്കാവിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേവി കോപിച്ചാൽ വസൂരിയും, പ്രസാദിച്ചാൽ സർവ്വ ഐശ്വര്യവും കൈവരുമെന്നാണ് തട്ടകത്തിലെ വിശ്വാസം.
ചരിത്രം
കൊച്ചിരാജാവ് ക്ഷേത്രത്തിലേക്ക് അഞ്ചേക്കർ 13 സെൻറ് സ്ഥലം കരം ഒഴിവാക്കി ദാനം ചെയ്തതായി ചരിത്രരേഖയുണ്ട്. ക്ഷേത്രത്തിലേക്ക് വെളിച്ചപ്പാടിനെ നിയോഗിച്ചതും രാജാവാണത്രേ. 1973 മുതൽ ക്ഷേത്രം കൊടകര പഞ്ചായത്തിലെ മരത്തോംപിള്ളിക്കര-കാരൂർ-മനക്കുളങ്ങര, കാവിൽ, അഴകം-വെല്ലപ്പാടി എന്നീ വിവിധ ദേശക്കാരുടെ പ്രതിനിധികളാണ് ക്ഷേത്രഭരണം നടത്തുന്നത്.
ഐതിഹ്യം
ചിരപുരാതനകാലത്ത് കൊടുങ്ങല്ലൂർ ഭഗവതി തൻറെ ഭക്തനായ കോടശ്ശേരി കർത്താവിൻറെ കൂടെ ഇപ്പോഴത്തെ ക്ഷേത്രത്തിൻറെ സമീപമുള്ള മേലേക്കാവിൽ വന്നിരുന്നു എന്നാണ് ഐതിഹ്യം. കോടശ്ശേരി കർത്താവ് കൊടുങ്ങാല്ലൂർ ഭഗവതിയെ ദർശിച്ചതിനു ശേഷം വരുന്നവഴി യാത്രാക്ഷീണം കൊണ്ട് പുത്തുക്കാവിൽ എത്തിയപ്പോൾ തന്റെ കുട ഇപ്പോഴുള്ള “ശ്രീമൂലസ്ഥാന“ത്തു വച്ചിട്ടു കുളിക്കാൻ പോയെന്നും കുളി കഴിഞ്ഞ് തൻറെ കുട എടുക്കാൻ ശ്രമിച്ചപ്പോൾ സാധിക്കാതെ വരുകയും അങ്ങനെയാൺ ദേവി മേലേക്കാവിൽ കുടികൊണ്ടെന്നും ഐതിഹ്യം.
പിന്നീട് മേലേക്കാവ് മതിൽ കെട്ടി സംരക്ഷിക്കുകയും ദേവിയെ ഇപ്പോഴുള്ള പുത്തുക്കാവ് ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠിക്കുകയും ചെയ്തു.
പ്രതിഷ്ഠ
മേലേക്കാവിൽ കുടിയിരുന്ന ദേവിയെ പുത്തുക്കാവ് ക്ഷേത്രം പണിത് പുന:പ്രതിഷ്ഠ നടത്തുകയാണ് ചെയ്തത്. ക്ഷേത്രത്തിൽ വിഗ്രഹത്തിനു പകരം വാൽക്കണ്ണാടിയാണ് പ്രതിഷ്ഠ. മേലേക്കാവിൽ ഘണ്ഠാകർണൻ പ്രതിഷ്ഠയുമുണ്ട്. ഇത് വീരഭദ്രൻ ആണെന്ന് പറയപ്പെടുന്നു.
വിശേഷദിവസങ്ങൾ
മകരമാസം 10-മ് തിയതി നടക്കുന്ന താലപ്പൊലി ആൺ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഉത്സവത്തിൻറെ മുന്നോടിയായിപത്താമുദയത്തിൻറെ അന്ന് താലപ്പൊലി കൊടികയറ്റം ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ നടക്കുന്നു. ആദ്യം തന്ത്രിയുടെ ഇല്ലത്തേക്കും പിന്നീട് തട്ടകത്തിലെ കുടുംബങ്ങളിലും ദേവി എഴുന്നെള്ളുകയും പറയെടുപ്പും നടക്കുന്നു.
പുത്തൂക്കാവ് താലപ്പൊലി തട്ടകത്തമ്മയുടെ ആണ്ടുവിശേഷം എന്നാണറിയപ്പെടുന്നത്. ക്ഷേത്രം ഭരണസമിതിയിലെ ദേശങ്ങൾ ഊഴമിട്ടാണ് താലപ്പൊലി മഹോൽസവം കൊണ്ടാടുന്നത്. മരുത്തോംപിള്ളിക്കര-കാരൂർ-മനക്കുളങ്ങര ദേശങ്ങൾ, അഴകം-വെല്ലപ്പാടി ദേശങ്ങൾ, കാവിൽ ദേശം എന്നിങ്ങനെ മൂന്ന് ഊഴമായിട്ടാണ് താലപ്പൊലി ആഘോഷത്തിന് നേതൃത്വം വഹിക്കുക.
താലപ്പൊലിയുടെ തലേന്നാൾ ആനച്ചമയം, താലപ്പൊലി ദിവസം 7 ആന്യ്ക്ക് എഴുന്നെള്ളിപ്പ്, ശീവേലി, ഉച്ചയ്ക്ക് ആൽത്തറയിൽ ഓട്ടൻ തുള്ളൽ, പഞ്ചവാദ്യം, മേളം വൈകിട്ട് ദീപാരാധന, വിവിധ സമുദായങ്ങളുടെ താലിവരവ്, കലാപരിപാടികൾ, വെടിക്കെട്ട്, സാമുദായികകലാരൂപങ്ങൾ എന്നിവ അരങ്ങേറാറുണ്ട്.
ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ദേവതയായി കണക്കാക്കുന്ന പുത്തുക്കാവിൽ ഭഗവതിയുടെ ഉത്സവത്തിന് കുടുംബിസമുദായക്കാറുടെ താലി എഴുന്നള്ളത്ത് ആണ് ആദ്യപരിപാടി. കൊടകര തട്ടാൻ സമുദായക്കാരുടെ താലിവരവ്, മരുത്തോംപിള്ളി പുലയസമുദായക്കാരുടെ താലിവരവും, മുടിയാട്ടവും, കാളകളിയും, ആശാരിമാരുടെ തട്ടിന്മേൽകളി, സാംബവസമുദായക്കാരുടെ കാളി-ദാരികൻ നൃത്തവും പറയൻ തുള്ളലും ഉത്സവത്തിന്റെ പ്രത്യേകതകളാണ്.
ക്ഷേത്രത്തിൽ കൊല്ലംതോറും കർക്കിടകത്തിലെ ആദ്യത്തെ വെള്ളിയാഴ്ച മഹാഗണപതി ഹോമവും ആനയൂട്ടും നടത്തിവരുന്നു. എല്ലാമാസവും ഭരണിനാളിൽ ഭരണി ഊട്ട് നടത്തിവരുന്നു.