Wednesday, July 5, 2017

മുരുഡേശ്വര ക്ഷേത്രം.


ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗോപുരവും ലോകത്തെ ഉയരം കൂടിയ രണ്ടാമത്തെ ശിവപ്രതിമയുമാണ് മുരുഡേശ്വരം ശിവക്ഷേത്രത്തിന്റെ പ്രത്യേകത. 20 നിലകളുള്ള രാജഗോപുരത്തിന് 259 അടി ഉയരമുണ്ട്. കര്‍ണ്ണാടകയിലെ ഉത്തര കന്നടയിലാണ് ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്ന് നില്‍ക്കുന്ന ഈ പ്രസിദ്ധ ക്ഷേത്രം. കടലിലേക്ക് തള്ളിനില്‍ക്കുന്ന 123 അടി ഉയരമുള്ള ചതുര്‍ബാഹുവായ ശിവശില്‍പമാണ് ഇവിടെയുള്ളത്. അറബിക്കടലിന് സമീപമുള്ള കന്ദുകഗിരി എന്ന ചെറിയ കുന്നിന്‍ മുകളിലാണ് ഈ ക്ഷേത്രം.

ശിവപ്രതിമക്കടിയിലുള്ള പറക്കടിയിലെ പുരാണകഥ പറയുന്ന മ്യൂസിയവും ശ്രീകൊവിലിനു ചുറ്റുമുള്ള ഉപദേവത ശില്പങ്ങളും,നന്ദികേശ പ്രതിമയും ശില്പഭംഗിയുടെ വശ്യചാരുതയാര്‍ന്നതാണ്. ക്ഷേത്രത്തിലെക്കുള്ള പടികളുടെ വശങ്ങളിലുള്ള പുല്‍ത്തകിടികളില്‍ ഏഴു കുതിരകളെ പൂട്ടിയ അഗ്നിരഥത്തില്‍ എഴുന്നള്ളുന്ന സുര്യഭഗവാന്‍, ബ്രാമണരൂപിയായ ഗണപതിയും രാവണനും ഗീതോപദേശവും ശില്പകലയുടെ മനോഹാരിത ആണ് പകർന്നു തരുന്നത്.

ശിവരാത്രി രഥോത്സവമാണ്‌ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം. എല്ലാ ദിവസവും രാവിലെ ആറരമുതല്‍ ഉച്ചയ്‌ക്ക്‌ ഒന്നരവരെയും ഉച്ചകഴിഞ്ഞ്‌ മൂന്നു മുതല്‍ ഏഴരവരെയും ക്ഷേത്രദര്‍ശനം നടത്താം.

ഉത്തര കാനറയുടെ കവാടമായ ബട്ക്കല്‍ കടന്ന് എന്‍.എച്ച്-17 വടക്കോട്ട് പോകുംമ്പോള്‍ ഇടത് ഭാഗത്ത് ശ്രദ്ധയാകര്‍ഷിക്കും വണ്ണം ശില്പാലംകൃതമായ ഒരു കവാടം ആദ്യം കാണാം. അതിമനോഹരമായ കൊത്തുപണികളോട് കൂടിയ ഇരുപതു നിലകളുള്ള ക്ഷേത്ര ഗോപുരം ഒരു മനോഹരമായ കാഴ്ചയാണ്. രാജ ഗോപുരത്തിന് മുന്നിലായി രണ്ടു വലിയ ആനകളുടെ പ്രതിമകള്‍. ഒരിഞ്ചു സ്ഥലം പോലും കൊത്തുപണികള്‍ ഇല്ലാതില്ല ഈ ഗോപുരത്തില്‍. അത്രയും സൂക്ഷ്മവും സുന്ദരവുമായ കൊത്തുപണികളുള്ള, 259 അടി ഉയരം ഉള്ള ഈ ഗോപുരം. മൂന്നു വശവും കടലിനാൽ ചുറ്റ പ്പെട്ട പ്രദേശമാണ് , ഗോപുരത്തിന്റെ ഏറ്റവും മുകളിൽ നിന്നാൽ മുരുഡേശ്വരത്തിന്‍റെയും,കടലിന്‍റെയും നയനമനോഹരമായ കാഴ്ച ആസ്വദിക്കുവാന്‍ കഴിയും.

മുരുഡേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ത്രേതായുഗത്തിൽ നിന്നു തന്നെ തുടങ്ങുന്നു.അമർത്യത നേടിയ ദേവന്മാരെപ്പോലെ അനശ്വരനാകുവാൻ ലങ്കേശ്വരനായ രാവണനും ആഗ്രഹിച്ചു. ദേവഗണങ്ങൾക്ക് ഇതു സാധ്യമായത് ശൈവപ്രതീകമായ ആത്മലിംഗത്തെ പൂജിക്കുന്നതു കൊണ്ടാണെന്നു മനസ്സിലാക്കിയ രാവണൻ ആത്മലിംഗം സ്വന്തമാക്കാൻ ആഗ്രഹിച്ചു. തീവ്രമായ പ്രാർത്ഥനകളിലൂടെയും പൂജകളിലൂടെയും പരമശിവനെ പ്രസാദിപ്പിക്കുവാൻ സാധിച്ച രാവണൻ, ശിവൻ പ്രത്യക്ഷപ്പെട്ടപ്പോൾ വരമായി ആത്മലിംഗം ആവശ്യപ്പെട്ടു. അപ്രകാരം ആത്മലിംഗം രാവണനു വരദാനമായി നൽകിയപ്പോൾ അതു ലങ്കയിലെത്തി യഥാസ്ഥാനത്തു സ്ഥാപിക്കുന്നത് വരെ മറ്റൊരിടെത്തും നിലത്തു വെയ്ക്കാൻ പാടില്ല എന്നൊരു കർശന നിർദ്ദേശം കൂടി നൽകി. ഈ സംഭവം അറിഞ്ഞ നാരദമുനി , സ്വതവേ അഹങ്കരിയായ രാവണൻ ആത്മലിംഗം കൈവശപ്പെടുത്തിയതിൽ ആശങ്കാകുലനാകുകയും മഹാവിഷ്ണുവിന്റെയും ഗണപതിയുടെയും സഹായം അപേക്ഷിക്കുകയും ചെയ്തു.
സൂര്യാസ്തമയത്തോടനുബന്ധിച്ചുള്ള പൂജാകർമ്മങ്ങളിൽ വളരെ നിഷ്ട പുലർത്തിയിരുന്ന വ്യക്തിയാണ് രാവണൻ എന്നു മനസ്സിലാക്കിയ ഗണപതി ആത്മലിംഗം വീണ്ടെടുക്കുവാനൊരു ഉപായം കണ്ടെത്തി. ആത്മലിംഗം കൈകളിൽ വഹിച്ചു രാവണൻ ഗോകർണ്ണത്ത് എത്തിയപ്പോൾ മഹാവിഷ്ണു മായയാൽ സൂര്യനെ മറച്ചു അസ്തമയഛായ സൃഷ്ടിച്ചു . പ്രതീക്ഷച്ചതിലും വേഗം അസ്തമയം ആയെന്നു ധരിച്ച രാവണൻ അത്മലിംഗം കൈകളിൽ വെച്ചു കൊണ്ട് തന്റെ പൂജകൾ നടത്തുവാൻ കഴിയാതെ വിഷണ്ണനായി. തദവസരത്തിൽ ഗണപതി ഒരു ബ്രാഹ്മണബാലന്റെ രൂപത്തിൽ അവിടെയെത്തി. വിശ്വസ്തനായി തോന്നിയ ആ ബ്രാഹ്മണബാലനോട് പൂജകൾ നടത്തി താൻ തിരികെ വരുന്നതു വരെ നിലത്തു വെയ്ക്കാതെ കൈകളിൽ തന്നെ വഹിച്ചുകൊള്ളണമെന്ന അഭ്യർത്ഥനയോടെ ആത്മലിംഗം രാവണൻ കൈമാറി. എന്നാൽ രാവണൻ പൂജകൾ നിർവഹിച്ചു തിരികെ വരുന്നതിനു മുൻപേ മഹാവിഷ്ണു സൂര്യനെ മറച്ചിരുന്ന തന്റെ മായ പിൻവലിക്കുകയും പകൽ വെളിച്ചം വീണ്ടും പരക്കുകയും ചെയ്തു.
അബദ്ധം പറ്റിയെന്നു മനസ്സിലാക്കി പരിഭ്രാന്തനായി പാഞ്ഞു തിരിച്ചെത്തിയ രാവണന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുൻപേ ഗണപതി ആത്മലിംഗം നിലത്തു വെക്കുകയും ലിംഗം നിലത്തുറച്ചു പോവുകയും ചെയ്തു. കോപാകുലനായ രാവണൻ അതു പൊക്കിയെടുത്ത് നശിപ്പിക്കുവാൻ ശ്രമിച്ചു. രാവണന്റെ ശക്തമായ ബലപ്രയോഗം മൂലം ആത്മലിംഗം പല ഖണ്ഡങ്ങളായി ചിതറുകയും ലിംഗത്തിന്റെ മുകൾഭാഗമുൾപ്പെടുന്ന ഖണ്ഡം കുറച്ചകലെയുള്ള സൂരത്കൽ എന്ന പ്രദേശത്ത് ചെന്നു പതിച്ചു. തുടർന്ന് രാവണൻ ലിംഗത്തിന്റെ പേടകവും പേടകത്തിന്റെ അടപ്പും ഏറ്റവും ഒടുവിലായി ആത്മലിംഗത്തെ ചുറ്റിയിരുന്ന തുണികൊണ്ടുള്ള ആവരണവും ഒരോ സ്ഥലത്തേക്ക് എടുത്തെറിഞ്ഞു. ഇവയിൽ ആവരണം വന്നു പതിച്ച കന്ദുകഗിരിയിലാണ് മുരുഡേശ്വര ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നതെന്നാണ് വിശ്വാസം.

മൂന്നു പതിറ്റാണ്ട് മുൻപ് ആർ.എൻ. ഷെട്ടി (രാമ നാഗപ്പ ഷെട്ടി) എന്ന വ്യവസായിയുടെ ശ്രദ്ധ പതിയുന്നതോടെയാണ് മുരുഡേശ്വര ക്ഷേത്രത്തിന്റെയും ഈ പ്രദേശത്തിന്റെയും ചരിത്രത്തിൽ ഒരു പുതുയുഗം പിറക്കുന്നത്. തദ്ദേശവാസിയും ക്ഷേത്രവുമായി മുൻപ് തന്നെ ആത്മബന്ധമുണ്ടായിരുന്ന നിർമ്മാണ രംഗത്തെ പ്രമുഖനായ ഇദ്ദേഹം ക്ഷയോന്മുഖമായിക്കൊണ്ടിരുന്ന ഈ ക്ഷേത്രത്തെ പുനരുദ്ധരിക്കുവാൻ തീരുമാനിച്ചു. എസ്.കെ.ആചാരി എന്ന ശില്പിയുടെ മേൽനോട്ടത്തിൽ 1977-ൽ പുനരുദ്ധാരണപ്രവർത്തങ്ങൾ ആരംഭിച്ചു. പിന്നീട് പത്മാസനത്തിൽ ധ്യാനത്തിൽ മുഴുകിയിരിക്കുന്ന ചതുർബാഹുവായ പരമശിവന്റെ കൂറ്റൻ ശില്പവും ഇരുപത് നിലകളുള്ള രാജഗോപുരവും ആർ.എൻ.ഷെട്ടി തന്നെ മുൻകൈ എടുത്തു പണിയിപ്പിച്ചു. 123 അടി ഉയരമുള്ള ശിവന്റെ ശില്പം ഷിമോഗ സ്വദേശിയായ കാശിനാഥിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ശില്പികൾ കോൺക്രീറ്റിൽ തീർത്തതാണ്. 259 അടി ഉയരമുള്ള രാജഗോപുരം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഗോപുരമാണ്. തമിഴ് നാട്ടിൽ നിന്നുള്ള ശില്പികൾ നിർമ്മിച്ച ഈ ഗോപുരത്തിന്റെ കവാടത്തിൽ രണ്ടു ഗജവീരന്മാരുടെ ശില്പങ്ങളുണ്ട്. ഈ ശില്പങ്ങൾക്ക് പുറമേ ഗീതോപദേശം,ഏഴു കുതിരകളെ പൂട്ടിയ രഥത്തിലേറിയ സൂര്യഭഗവാൻ തുടങ്ങിയ ശില്പങ്ങളും ഇന്ന് മുരുഡേശ്വര ക്ഷേത്രപരിസരത്തുണ്ട്.

മുരുഡേശ്വരത്തു നിന്നും ഏതാണ്ട് 60 കിലോമീറ്ററോളം ദേശിയ പാത 17 യിൽ യാത്ര ചെയ്താൽ കുന്ദാപ്പുര എന്ന സ്ഥലത്ത് എത്തിച്ചേരാം , വളരെ മനോഹരവും ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതുമായ ഹനുമാൻ ശിൽപ്പവും അതിന്റെ താഴെ ആയിട്ടു ഹനുമാൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. അവിടുത്തെ ശാന്തമായ അന്തരീക്ഷം മാനസിക സന്തോഷം തീർച്ചയായിട്ടും പ്രധാനം ചെയ്യും.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates