മുരുകന് പ്രിയപ്പെട്ട തിരുച്ചെന്തൂർ
തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള തിരുച്ചെന്തൂർ ദക്ഷിണേന്ത്യയിലെ പ്രശസ്തമായ മുരുക ക്ഷേത്രമാണ്. വിജയത്തിന്റെ പുണ്യനഗരമെന്നാണ് തിരിച്ചെന്തൂർ എന്ന പദത്തിന്റെ അർത്ഥം. ക്ഷേത്രത്തിന്റെ കിഴക്കേ അരികിൽ ഇന്ത്യൻ മഹാസമുദ്രമാണ്. ക്ഷേത്രത്തിനു മുന്നിലുള്ള കടലിൽ ഒമ്പതു പുണ്യതീർത്ഥങ്ങൾ സംഗമിക്കുന്നുവെന്ന് വിശ്വാസം.
---------- ഐതിഹ്യം, മാഹാത്മ്യം ----------
ശിവകോപത്തെ തുടർന്ന് ഒരു തല നഷ്ടപ്പെട്ട ബ്രഹ്മാവ് പുണ്യതീർത്ഥമായ തിരുച്ചെന്തൂർ കടലിൽ കുളിച്ച് ആ തല വീണ്ടെടുത്തതായി വിശ്വസിക്കപ്പെടുന്നു. കിഴക്കുഭാഗം കടലായതിനാൽ പടിഞ്ഞാറുഭാഗത്താണ് പ്രധാന ഗോപുരം. ഒമ്പതു നിലയുള്ള ഗോപുരത്തിന് 137 അടി ഉയരമുണ്ട്.
അസുരനായ ശൂരപത്മനും സഹോദരന്മാരായ സിംഹമുഖനും താരകനും മൂന്നു ലോകങ്ങളും കീഴടക്കാനൊരുങ്ങി. ദേവന്മാർ കൈലാസത്തിലെത്തി ശിവനെ സങ്കടമുണർത്തിച്ചു. ശിവന്റെ കണ്ണിൽ നിന്ന് ആറ് അഗ്നിഗോളങ്ങൾ പുറത്തേക്കുവന്നു. അഗ്നിക്ക് അത് താങ്ങാൻ കരുത്തില്ലാതെ ഗംഗയെ ഏല്പിച്ചു. ഗംഗ അതു ഹിമാലയത്തിലെ ശരവണ പൊയ്കയിൽ നിക്ഷേപിച്ചു. അതെല്ലാംആറു കുട്ടികളായി മാറി.
തനിക്കുതാലോലിക്കാൻ ഒരു കുട്ടി കൂടി വേണമെന്ന് ഈ സമയത്താണ് പാർവതി ആഗ്രഹം പ്രകടിപ്പിച്ചത്. ശിവൻ ശരവണ പൊയ്കയിലെ ആറു കുട്ടികളെ കാട്ടിക്കൊടുത്തു. പാർവ്വതി എല്ലാവരെയും വാരിയെടുത്തു. ഉടൽ ഒന്നായെങ്കിലും തലകൾ യോജിച്ചില്ല. അതാണ് ഷണ്മുഖൻ. ശിവൻ ഷണ്മുഖനെ ദേവസേനയുടെ അധിപനാക്കി.
തിരുച്ചെന്തൂരിന് തെക്കുഭാഗത്ത് കടലിനടിയിലായിരുന്നു ശൂരപത്‌മന്റെ വാസസ്ഥാനമായ മഹേന്ദ്രഗിരി. ശൂരപത്മനെ നിഗ്രഹിക്കാൻ തിരുച്ചെന്തൂരിലെത്തിയ ഷണ്മുഖൻ ആരാധിക്കാൻ ആദ്യം ഒരു ലിംഗം പ്രതിഷ്ഠിച്ചു. കടലിലും ആകാശത്തിലും രാവും പകലുമായി അഞ്ചുദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ശൂരപത്മനൊഴികെയുള്ളവരെ നിഗ്രഹിച്ചു.
ആറാം ദിവസമാണ് ശൂരപത്മൻ ഷണ്മുഖന്റെ വിശ്വരൂപം കണ്ട് കീഴടങ്ങി. യുദ്ധം ജയിച്ച് തിരിച്ചെത്തിയ ഷണ്മുഖൻ ദേവശില്പിയായ മയനെ വിളിച്ച് നേരത്തേ പ്രതിഷ്ഠിച്ച ലിംഗത്തിൽ ക്ഷേത്രം പണിയാൻ നിർദ്ദേശിച്ചു. ശിവനെ പൂജിച്ച് ഷണ്മുഖനും തിരുച്ചെന്തൂരിൽ നിലകൊള്ളുന്നുവെന്ന് ഭക്തർ വിശ്വസിക്കുന്നു.
---------- എത്തിച്ചേരാൻ ---------
തൂത്തുക്കുടിയിൽനിന്ന് 38 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുച്ചെന്തൂരായി. തിരുനെൽവേലിയിൽ നിന്ന് 50 കിലോമീറ്റർ. റോഡുമാർഗവും ട്രെയിൻ മാർഗവും തിരുച്ചെന്തൂരിലെത്താം.
0 comments:
Post a Comment