Friday, November 4, 2016

പാക്കനാരുടെ കഥ:


പറയി പെറ്റ പന്തിരുകുലത്തിലെ അംഗമായിരുന്നു പാക്കനാര്‍; ഭാര്യയുമൊന്നിച്ചു ഒരു കുടിലില്‍ ആണ് വാസം; കാട്ടില്‍ പോയി ഈറ്റ കമ്പ് വെട്ടിക്കൊ ണ്ടുവന്നു, കീറിയെടുത്തു,  അതുപയോഗിച്ച്, പാക്കനാരും, ഭാര്യയും ചേര്‍ന്ന് കുട്ട, വട്ടി, മുറം ഒക്കെ ഉണ്ടാക്കും. അത് കൊണ്ടുപോയി വീടുകളില്‍ കൊടുത്തു കിട്ടുന്ന പണം കൊണ്ട് അരി വാങ്ങി കൊണ്ടുവരും; ഭാര്യ അത് പാകം ചെയ്തു വിളമ്പും. രണ്ടുപേരും ഒന്നിച്ചിരുന്നു വയർ നിറയെ കഴിക്കും.  സുഭിക്ഷതയും, സന്തോഷവും നിറഞ്ഞ ജീവിതം.

പാക്കനാര്‍ ഒന്നിനും വിലപേശുകയില്ല; വാങ്ങുന്നവര്‍ പറയുന്നതാണ് വില. അതുകൊണ്ട് വീട്ടമ്മമാര്‍ വളരെ തുച്ഛമായ വിലയ്ക്കാണ് എല്ലാം വാങ്ങുന്നത്; മാത്രമല്ല, പലരും കൂടി നിന്ന്, വാങ്ങിയ സാധനത്തിന് പണം തന്നു എന്ന് പറഞ്ഞു കൊടുക്കാതെയിരുന്നും,  പാക്കനാര്‍ കാണാതെ എന്തെങ്കിലുമൊക്കെ  അടിച്ചുമാറ്റിയും അദ്ദേഹത്തെ കബളിപ്പിക്കും; എന്നാല്‍ പാക്കനാര്‍, ഇതൊക്കെ മനസ്സിലായിട്ടും, ഒന്നും പറയുകയില്ല; പാക്കനാരെ കബളിപ്പിച്ചുവെന്ന  സന്തോഷത്തില്‍ അവരും, അവരുടെ കര്‍മ്മഫലം അവര്‍ തന്നെ അനുഭവിക്കും എന്ന അറിവില്‍ പാക്കനാരും   തുടര്‍ന്നു കൊണ്ടിരുന്നു.

ഒരു ദിവസം ഒന്നും വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്ന് മുഴുപട്ടിണി തന്നെ. കുടിലില്‍ തീ പുകയുകയില്ല; പാക്കനാര്‍ ആരോടും ഒന്നും  കടം വാങ്ങുകയുമില്ല.

ഒരു ദിവസം കൈലാസത്തില്‍, ശ്രീപാര്‍വതി, ശിവഭഗവാനോട് പറഞ്ഞു: “അങ്ങയുടെ ഭക്തനായ പാക്കനാരുടെ അവസ്ഥ കണ്ടില്ലേ? അദ്ദേഹത്തിന് കുറച്ചു ധനം കൊടുത്താലും.” ഭഗവാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു : ”പാക്കനാര്‍  സാധാരണ മനുഷ്യന്‍ അല്ല; ദിവ്യനായ അദ്ദേഹം ധനം സ്വീകരിക്കുകയില്ല” എന്ന് പറഞ്ഞു. പാര്‍വതി ദേവിക്ക് അത് വിശ്വാസമാ യില്ല; ധനമോഹം ഇല്ലാത്ത മനുഷ്യരോ? ഒടുവില്‍, പാര്‍വതിയുടെ നിര്‍ബന്ധം കാരണം, ഭഗവാന്‍  അത് ദേവിയെ ബോദ്ധ്യപ്പെടുത്താന്‍ തീരുമാനിച്ചു. ഒരു ദിവസം കാട്ടിലെ ഈറ്റക്കുഴലുകളില്‍ അമൂല്യ രത്നങ്ങള്‍ നിറച്ചു വെച്ചു.

പാക്കനാര്‍ പതിവു പോലെ കാട്ടില്‍ കടന്നു, ഈറ്റ വെട്ടിത്തുടങ്ങി; അപ്പോള്‍ അതില്‍ നിന്നും രത്നങ്ങള്‍ കൂമ്പാരമായി വീണു; പാക്കനാര്‍ കോടാലി അവിടെയിട്ട്, “ആളെ കൊല്ലി, ആളെ കൊല്ലി” എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് കാട്ടിനു വെളിയിലേക്കോടി. പുറത്തു വഴിയില്‍ കണ്ടവരോട് കാട്ടില്‍ ആളെ കൊല്ലി ഉണ്ടെന്ന് പറഞ്ഞു; അവര്‍ ധരിച്ചത് പാക്കനാര്‍ ഏതോ വന്യമൃഗത്തെ കണ്ട്  ഭയന്നുവെന്നാണ്. രണ്ടുപേര്‍, ആയുധങ്ങളുമായി കാട്ടിനുള്ളില്‍ പോയി പാക്കനാര്‍ പറഞ്ഞ ഇടത്ത് എത്തി; രത്ന കൂമ്പാരം കണ്ട് അതെടുത്തു ഒരു ഭാണ്ഡത്തില്‍ കെട്ടി. എങ്ങനെ മറ്റെയാളെ ഒഴിവാക്കി, മുഴുവനും സ്വന്തമാക്കാം എന്ന് രണ്ടുപേരും ചിന്തിച്ചു; ഒരാള്‍ ഉപായം കണ്ടെത്തി; വിശക്കുന്നു എന്ന് പറഞ്ഞു. അപ്പോള്‍ അപരന്‍, ഗ്രാമത്തില്‍ പോയി ഭക്ഷണം കൊണ്ടുവന്നു; അയാള്‍ അതില്‍ വിഷം ചേര്‍ത്തിരുന്നു. കൂട്ടുകാരന്‍ മടങ്ങി വന്നപ്പോള്‍, വിശപ്പു അഭിനയിച്ച ആള്‍ മറഞ്ഞു നിന്ന് കോടാലി കൊണ്ട് തലയ്ക്കു അടിച്ചു, അയാളെ കൊലപ്പെടുത്തി; പിന്നീട്, വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ചു അയാളും അവിടെ തന്നെ മരിച്ചു വീണു.

ഇതിനകം, പാക്കനാര്‍ കുടിലില്‍ എത്തി ഭാര്യയോടു വിവരങ്ങള്‍ പറഞ്ഞു; സാധ്വി യാ യ ആ സ്ത്രീ പാക്കനാര്‍ ചെയ്തത് ശരിവച്ചു. ആകെയുള്ള പണിയായുധമായ കോടാലിയും നഷട്മായി; ഇനി എങ്ങനെ ഈറ്റ വെട്ടും? പാക്കനാര്‍ ഇപ്പോള്‍, ഇന്നലെത്തേതിലും ദരിദ്രനായി. ഇന്ന് അരി വാങ്ങാന്‍ പണമില്ല; നാളെയും? മുഴു പട്ടിണി തന്നെ.

കൈലാസത്തില്‍, പരമശിവന്‍ പാര്‍വതിദേവിയെ അര്‍ഥവത്തായി ഒന്ന് നോക്കി; അപ്പോള്‍ ദേവി, പാക്കനാരും,  ഭാര്യയും കുടിലിന്‍റെ തിണ്ണയില്‍ എന്നത്തേയും പോലെ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടു; വിശപ്പുപോലും ആ സന്തോഷത്തിന് ഒട്ടും മങ്ങലേല്‍പ്പിച്ചിട്ടില്ല.   ആ കാഴ്ച, ജഗത് മാതാവായ ദേവിയുടെ കണ്‍ കോണില്‍ കണ്ണീര്‍ നിറച്ചു.

ഓം നമ:ശിവായ

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates