Monday, April 27, 2015

ലക്ഷ്‌മീ ഭഗവതി ജ്യേഷ്‌ഠാ ഭഗവതി

ഒരിക്കല്‍ ലക്ഷ്‌മീഭഗവതിയും ജ്യേഷ്‌ഠാഭഗവതിയും കൂടി ഒരു സായാഹ്നസവാരിക്കിറങ്ങി. ഗ്രാമത്തിലെ തെരുവില്‍ക്കൂടി അവരങ്ങനെ കഥകള്‍ പറഞ്ഞു നടക്കുകയാണ്‌. ആ സമയം വഴിയരുകിലുള്ള ഒരു ഭവനത്തില്‍നിന്നും അതിമധുരമായ സ്വരത്തില്‍ ഒരാള്‍ ദേവിസ്‌തുതികള്‍ ആലപിക്കുന്നത്‌ കേട്ടു.
രണ്ടുപേരും അതില്‍ ലയിച്ച്‌ അവിടെനിന്നു. അപ്പോള്‍ ജ്യേഷ്‌ഠ പറഞ്ഞു: 'അനുജത്തീ നിന്നെ സ്‌തുതിച്ചു കൊണ്ടുള്ള കീര്‍ത്തനം ആരോ ആലപിക്കുന്നത്‌ കേട്ടില്ലേ? അത്‌ കേട്ടിട്ടും നീ എന്താണ്‌ അവിടെത്തന്നെ നില്‍ക്കുന്നത്‌. ഒന്ന്‌ കയറിയിട്ടു വരൂ.''
'ശരി' എന്ന്‌ പറഞ്ഞ്‌ ലക്ഷ്‌മീദേവി ആ ഭവനത്തിലേക്ക്‌ കയറാന്‍ ഒരുങ്ങി. എന്നാല്‍ നടവാതില്‍ക്കലെത്തിയ ദേവി അവിടെത്തന്നെ വിഷമിച്ച്‌ നിന്നു. കാരണം ആ ഭവനം വളരെ വൃത്തിഹീനമായിരുന്നു. നായ്‌ക്കളുടെയും പൂച്ചകളുടെയും മറ്റും വിസര്‍ജ്‌ജ്യവസ്‌തുക്കള്‍ അവിടവിടെ വീണു കിടന്നിരുന്നു. കോഴികള്‍ അതെല്ലാം ചികഞ്ഞു നടക്കുന്നു.
കുളിക്കാതെയും വൃത്തിയില്ലാതെയും അല്‌പ വസ്‌ത്രധാരികളായ രണ്ടുമൂന്നു കുട്ടികള്‍ ഇവയുടെ ഇടയില്‍ക്കൂടി തമ്മില്‍ത്തല്ലി നടക്കുന്നു. പശുത്തൊഴുത്തും വളരെ വൃത്തിഹീനമായിരുന്നു. അതില്‍ ഒരു പശു എല്ലും തോലുമായിനിന്ന്‌ കരയുന്നു. ഗൃഹനാഥ തലയ്‌ക്ക് കൈയും കൊടുത്ത്‌ പാടുന്ന ആളിനെ ശകാരിച്ചുകൊണ്ടിരിക്കുന്നു. ഈയൊരവസ്‌ഥയില്‍ ലക്ഷ്‌മീദേവിക്ക്‌ അങ്ങോട്ട്‌ നോക്കുന്നതിനുപോലും സാധിച്ചില്ല. ദേവി ജ്യേഷ്‌ഠയോട്‌ പറഞ്ഞു: ''ദേവീ ഇത്‌ എനിക്കിരിക്കാന്‍ പറ്റിയ ഇടമല്ല. അവിടുത്തേക്ക്‌ പറ്റിയ സ്‌ഥലമാണ്‌.

'അതെയോ' എന്ന ചോദിച്ച്‌ സന്തോഷത്തോടുകൂടി ജ്യേഷ്‌ഠ ആ വീടിനുള്ളിലേക്ക്‌ കാലെടുത്തുവച്ചതും അവരുടെ ഏക ആശ്രയമായിരുന്ന പശു നിലത്തുവീണ്‌ ചത്തു. തുടര്‍ന്ന്‌ അവിടെ കൂട്ടക്കരച്ചിലും ബഹളവുമാണ്‌ കേട്ടത്‌.രണ്ടുപേരും വീണ്ടും മുമ്പോട്ടുതന്നെ നടന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ മറ്റൊരു വീട്ടില്‍നിന്നും ഒരു പശുവിന്റെ ദീനമായ കരച്ചില്‍ കേട്ടു.
അതെന്താണെന്ന്‌ അറിയുന്നതിനായി രണ്ടുപേരും അവിടെത്തന്നെ നിന്നു. പതിവുപോലെ ആദ്യം ലക്ഷ്‌മീദേവിയാണ്‌ അകത്തേക്ക്‌ കയറിയത്‌. അവിടെക്കണ്ട കാഴ്‌ചകള്‍ ദേവിയെ സന്തോഷഭരിതയാക്കി. വീടും പരിസരവും തൂത്ത്‌ ചാണകം തളിച്ച്‌ ശുദ്ധമാക്കിയിട്ടിരിക്കുന്നു. പൂമുഖത്ത്‌ നിലവിളക്ക്‌ കത്തിച്ചുവച്ചിരിക്കുന്നു.
ചന്ദനത്തിരിയുടെ സുഗന്ധം അവിടെയെങ്ങും നിറഞ്ഞുനില്‍ക്കുന്നു. ഗൃഹനാഥനും കുട്ടികളും പൂമുഖത്തിരുന്ന്‌ നാമം ജപിക്കുന്നു. തൊഴുത്തിലേക്ക്‌ നോക്കിയ ദേവി വളരെ സന്തോഷവതിയായി.

കാരണം അവിടെ ഒരു പശു പ്രസവിക്കുന്നതിനുള്ള ആരംഭമാണ്‌. ആ വീട്ടമ്മ അതിന്റെ വീര്‍ത്ത വയറില്‍ തലോടിയും സമാധാനിപ്പിച്ചും ഈശ്വരനാമം ഉരുവിട്ടുകൊണ്ട്‌ നില്‍ക്കുന്നു. ലക്ഷ്‌മീദേവി ആ മുറ്റത്തേക്ക്‌ കാലെടുത്തുവച്ചതും പശു പ്രസവിച്ചതും ഒന്നിച്ചായിരുന്നു. ഒരു പശുക്കിടാവ്‌. ആ വീട്ടമ്മ പശുക്കിടാവിനെ കണ്ടതും സന്തോഷംകൊണ്ട്‌ 'അമ്മേ മഹാമയേ നീ തുണച്ചു.

മഹാലക്ഷ്‌മിയെപ്പോലെ ഇവള്‍ പിറന്നല്ലോ' എന്നു പറഞ്ഞു. അതുകേട്ടതും ദേവി അറിയാതെ പുഞ്ചിരിച്ചുപോയി. ആ പുഞ്ചിരി ആ ഗൃഹത്തില്‍ സമസ്‌ത ഐശ്വര്യങ്ങളും നിറച്ചു. ലക്ഷ്‌മീദേവി തിരികെ ഇറങ്ങി കാത്തുനിന്ന ജ്യേഷ്‌ഠയോട്‌ പറഞ്ഞു: 'വരൂ, ജ്യേഷ്‌ഠത്തി അങ്ങോട്ട്‌ നോക്കുകയേ വേണ്ട നമുക്ക്‌ യാത്ര തുടരാം.' അവര്‍ മുമ്പോട്ട്‌ നടന്നു.

0 comments:

Post a Comment

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates