Wednesday, December 21, 2016

പരശുരാമജയന്തി



വിഷ്ണുഭഗവാന്റെ ദശാവതാരങ്ങളില്‍ വച്ച് ത്രേതായുഗം മുതല്‍ കലിയുഗംവരെ പ്രത്യക്ഷപ്പെടുന്ന ഒരു പുണ്യാവതാരമാണ് പരശുരാമന്‍. നിഗൂഢമായ താന്ത്രികവൈദിക വിദ്യകളുടെയും ആയോധനകലയുടെയും ആചാര്യനാണ് പരശുരാമന്‍. ക്ഷത്രിയനിേേഗ്രാഹം എന്ന കര്‍ത്തവ്യം നിര്‍വഹിച്ചതിനുശേഷം പരശുരാമന്‍ പ്രത്യക്ഷപ്പെടുന്നതെല്ലാം തപസ്വിയോ, ഗുരുവോ ആയാണ്. മര്‍ത്ത്യന്റെ രജോഗുണത്തെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമായി പരശുരാമന്റെ ക്ഷത്രിയവംശ നിഗ്രഹത്തെ കണക്കാക്കാം. അതിനുശേഷമാണ് മര്‍ത്ത്യന് ആദ്ധ്യാത്മികമായ ഉന്‍മുഖത ഉണ്ടാകുന്നത്. അതില്‍ പരശുരാമന്റെ ഗുരുസ്ഥാനത്തെയും കണക്കാക്കാം. വേദമാതാവെന്ന് പ്രസിദ്ധമായ ഗായത്രീമന്ത്രത്തിന്റെ ഋഷിയായിരിക്കുന്ന വിശ്വാമിത്രനും തന്ത്രവിദ്യയുടെ ആചാര്യനായിരിക്കുന്ന പരശുരാമനും തമ്മില്‍ ഒരു സഹോദരൂഢബന്ധമുണ്ട്. ഇതു സംബന്ധിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്. പുരുരവസ്സിന്റെ വംശത്തില്‍ പിറന്ന കൗശികന്റെ പുത്രിയായ സത്യവതിയെ ഋചീക മഹര്‍ഷി പരിണയിച്ചു. കൗശികന് പുത്രന്മാര്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹം ഉത്തമനായ ഒരു പുത്രന്‍ ജനിക്കുന്നതിന് തന്നെ അനുഗ്രഹിക്കണമേയെന്ന് ഋചീകമുനിയോട് അഭ്യര്‍ത്ഥിച്ചു. അതനുസരിച്ച് മുനി അദ്ദേഹത്തിന്റെ പത്‌നിയ്ക്ക് ക്ഷത്രിയഗുണങ്ങളോടുകൂടിയ പുത്രന്‍ ജനിക്കുന്നതിനുള്ള പായസത്തെയും പിന്നെ സ്വഭാര്യയായ സത്യവതിക്ക് ബ്രാഹ്മണലക്ഷണങ്ങളോടുകൂടിയ പുത്രന്‍ ജനിക്കുന്നതിനുള്ള പായസത്തെയും നല്‍കി.  വിധിവൈപരീധ്യംകൊണ്ട് അവര്‍ പായസത്തെ മാറി കഴിച്ചു. അങ്ങിനെ കൗശികന്റെ പുത്രനായി ബ്രാഹ്മണസ്വഭാവത്തോടുകൂടിയ വിശ്വാമിത്രന്‍ ജനിച്ചു. സ്വപുത്രനായ ജമദഗ്നിയെ ഋചീകമുനി തന്റെ  തപശക്തികൊണ്ട് ബ്രാഹ്മണസ്വഭാവത്തോടുകൂടി യവനാക്കി. പക്ഷേ സത്യവതി ഭക്ഷിച്ച പായസത്തിന്റെ ശക്തികൊണ്ട് ജമദഗ്നിയുടെ പുത്രനായ പരശുരാമന്‍ ക്ഷത്രിയസ്വഭാവത്തോടു കൂടിയവനായിത്തീര്‍ന്നു. ജമദഗ്നിയ്ക്ക് രേണുക എന്ന ഭാര്യയിലാണ് വിഷ്ണുഭഗവാന്‍ ഭാര്‍ഗവരാമന്‍ എന്ന നാമധേയത്തില്‍ അവതരിച്ചത്. അദ്ദേഹം ശിവനെ തപസ്സുചെയ്ത് പ്രീതിപ്പെടുത്തി പരശു സ്വന്തമാക്കി. അങ്ങനെ അദ്ദേഹം പരശുരാമന്‍ എന്ന നാമധേയത്തില്‍ പ്രസിദ്ധനായിത്തീര്‍ന്നു. ഒരിക്കല്‍ രേണുക ജലം കൊണ്ടുവരുന്നതിനായി നര്‍മ്മദയിലേക്കു പോയി. ഈ സമയത്ത് അവിടെ സ്‌നാനം ചെയ്യുകയായിരുന്ന ചിത്രരഥന്‍ എന്ന ഗന്ധര്‍വനെ രേണുക മോഹത്തോടുകൂടി നോക്കിനിന്നു. രേണുക തിരികെയെത്തിയപ്പോള്‍ ജമദഗ്നി കാര്യങ്ങളെല്ലാം ദിവ്യദൃഷ്ടികൊണ്ട് മനസ്സിലാക്കുകയും പത്‌നിയുടെ ശിരസ് ഛേദിച്ചു കളയുവാന്‍ പുത്രന്മാരോട് പറയുകയും ചെയ്തു. പക്ഷേ ആരുംതന്നെ അതിന് തയ്യാറായില്ല. അവസാനം പരശുരാമന്‍ ആ കൃത്യത്തെ നിര്‍വഹിച്ചു. സന്തുഷ്ടനായ ജമദഗ്നി ഇഷ്ടമുള്ള വരത്തെ വരിച്ചുകൊള്ളുവാന്‍ പരശുരാമനോടു പറഞ്ഞു. അമ്മയെ ജീവിപ്പിച്ചുകിട്ടണമെന്ന് പരശുരാമന്‍ അപേക്ഷിച്ചു. അതനുസരിച്ച് മുനി രേണുകയ്ക്ക് പുനര്‍ജന്മം നല്‍കി
പരശുരാമന്‍ ക്ഷത്രിയവധം ആരംഭിക്കുവാനുണ്ടായ സംഭവം ഇങ്ങനെയാണ്. കൃതവീര്യന്റെ പുത്രനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ദത്താത്രേയ മഹര്‍ഷിയെ പ്രസാദിപ്പിച്ച് ആയിരം കൈകള്‍ നേടിയെടുത്തു. ഒരിക്കല്‍ കാര്‍ത്തവീര്യന്‍ നായാട്ടിനായി നര്‍മ്മദാനദിയുടെ തീരത്തേക്ക് പോയി. അങ്ങിനെ അദ്ദേഹം ജമദഗ്നിയുടെ ആശ്രമത്തിലും എത്തിച്ചേര്‍ന്നു. മുനി കാമധേനുവിന്റെ മാഹാത്മ്യംകൊണ്ട് നൃപനും അനുചരന്മാര്‍ക്കും മൃഷ്ടാന്നഭോജനം നല്‍കി. കാമധേനുവിന്റെ മാഹാത്മ്യം കണ്ട് അത്ഭുതവിവശനായ കാര്‍ത്തവീര്യന്‍ അതിനെ തനിക്കു നല്‍കുവാന്‍ അഭ്യര്‍ത്ഥിച്ചു. മുനി അതിന് വിസമ്മതിച്ചപ്പോള്‍ കാര്‍ത്തവീര്യന്‍ പശുവിനെ ബലമായി പിടിച്ചുകൊണ്ടുപോയി. ഈ സമയത്ത് പരശുരാമന്‍ അവിടെയുണ്ടായിരുന്നില്ല.  ഈ വിവരം അറിഞ്ഞ് പരശുരാമന്‍ കാര്‍ത്തവീര്യന്റെ തലസ്ഥാനമായ മാഹിഷമതീപുരിയിലേക്ക് പോകുകയും അദ്ദേഹത്തെ വധിക്കുകയും കാമധേനുവിനെ തിരികെകൊണ്ട് വരികയും ചെയ്തു.
ഇതിനുശേഷം പരശുരാമന്‍ സ്ഥലത്തില്ലാത്ത സമയത്ത് കാര്‍ത്തവീര്യന്റെ പുത്രന്‍മാര്‍ വന്ന് ജഗമദഗ്നിയെ വധിച്ച് അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിച്ചുകൊണ്ടുപോയി. പരശുരാമന്‍ തിരികെ വന്നപ്പോള്‍ മാതാവായ രേണുക ഈ വിവരം പറയുകയും ഇരുപത്തൊന്നു തവണ മാറത്തടിച്ച് കരയുകയും ചെയ്തു. പ്രതികാരമൂര്‍ത്തിയായി മാറിയ പരശുരാമന്‍ ഭാരതവര്‍ഷമാകെ സഞ്ചരിച്ച് ഇരുപത്തൊന്ന് തവണ ക്ഷത്രിയന്മാരെ നിഗ്രഹിച്ചു. ക്ഷത്രിയസ്ത്രീകളുടെ ഗര്‍ഭത്തിലുണ്ടായിരുന്ന ശിശുക്കളെ വരെ പരശുരാമന്‍ നശിപ്പിച്ചതായി പറയപ്പെടുന്നു. അവസാനം ഋചീകന്‍ തുടങ്ങിയ മുനിമാര്‍ പ്രത്യക്ഷപ്പെട്ട് പരശുരാമനെ ക്ഷത്രിയനിഗ്രഹത്തില്‍ നിന്നും പിന്‍തിരിപ്പിച്ചു. താന്‍ കൊന്നൊടുക്കിയ ക്ഷത്രിയന്‍മാരുടെ രക്തംകൊണ്ട് പരശുരാമന്‍ അഞ്ച് കയങ്ങള്‍ നിര്‍മ്മിക്കുകയും അതില്‍വെച്ച് പിതൃക്കള്‍ക്ക് തര്‍പ്പണം നടത്തുകയും ചെയ്തു. കുരുക്ഷേത്രത്തിന്റെ സമീപത്തുള്ള ആ പുണ്യസ്ഥലം സ്യമന്തപഞ്ചകം എന്നപേരില്‍ അറിയപ്പെടുന്നു.
ഇരുപത്തൊന്നു തവണ ക്ഷത്രിയരെ വധിച്ചതിന്റെ പ്രായശ്ചിത്തമായി തന്റെ ധനമെല്ലാം ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുവാ
ന്‍ പരശുരാമന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം സ്യമന്തകപഞ്ചകത്തിന്റെ തീരത്തുവെച്ച് ഒരു മഹായാഗം നടത്തി. ആ യാഗത്തിന്റെ പ്രധാന ഋത്വിക് കശ്യപനായിരുന്നു. ക്ഷത്രിയരെ നിഗ്രഹിച്ച് താന്‍ നേടിയെടുത്ത ഭൂമിയെല്ലാം പരശുരാമന്‍ കശ്യപന് ദാനം ചെയ്തു. ഭൂമി ലഭിച്ചപ്പോള്‍ കശ്യപന്‍ പരശുരാമനോട് തന്റെ ഭൂമിയില്‍ നില്‍ക്കുന്നത് യോഗ്യമല്ലെന്ന് പറഞ്ഞു. അതുകേട്ട് പരശുരാമന്‍ ദക്ഷിണസമുദ്രത്തിന്റെ തീരത്തേക്ക് പോയി. തനിക്കാവശ്യമുള്ള സ്ഥലം നല്‍കുവാന്‍ സാഗരദേവതയായ വരുണനോട് അഭ്യര്‍ത്ഥിച്ചു. സമുദ്രത്തിലേക്ക് ഒരു ശൂര്‍പ്പം എറിയുവാന്‍ വരുണന്‍ പറയുകയും, പരശുരാമന്‍ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു. ആ ശൂര്‍പ്പം എറിഞ്ഞ ദേശം കടലിറങ്ങി കരയായി കാണപ്പെട്ടു. പ്രസ്തുതദ്ദേശം ശൂര്‍പ്പാരകം അഥവാ കേരളം എന്ന നാമധേയത്തില്‍ വിഖ്യാതമായിത്തീര്‍ന്നു. പരശുരാമന്‍ പരശുവാണ് എറിഞ്ഞതെന്ന് മറ്റൊരു ഐതിഹ്യമുണ്ട്. ആ പുണ്യസ്ഥലവും ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തശേഷം പരശുരാമന്‍ മഹേന്ദ്രഗിരിയില്‍ ചെന്ന് തപസ്സനുഷ്ഠിക്കാന്‍ തുടങ്ങി.
പരശുരാമനെകുറിച്ച് രാമായണത്തില്‍ പരാമര്‍ശമുണ്ട്. ശ്രീരാമന്‍ സീതയെ പരിണയിച്ച് ദശരഥാദികളോടൊത്ത് അയോധ്യയിലേക്ക് മടങ്ങുകയായിരുന്നു. മാര്‍ഗമധ്യേ പരശുരാമന്‍ അവരെ തടഞ്ഞുനിര്‍ത്തി ശ്രീരാമനോട് ഇപ്രകാരം ചോദിച്ചു. ” ഭവാന്‍ ജനകരാജധാനിയില്‍വെച്ച് ശൈവചാപത്തെ കുലച്ചുവെന്ന് കേട്ടിരിക്കുന്നു. ഈ വൈഷ്ണവ ചാപത്തെ കുലയ്ക്കുവാന്‍ ഭവാന് സാധിക്കുമോ?”. ഏറെ നേരത്തെ തര്‍ക്കത്തിനുശേഷം ശ്രീരാമന്‍ വൈഷ്ണവചാപം വാങ്ങികുലച്ചു. ബ്രഹ്മാണ്ഡത്തെ ലക്ഷ്യമാക്കിയാല്‍ അത് നശിച്ചുപോകുമോയെന്ന് ഭയന്ന് പരശുരാമന്‍ സ്വതപശക്തിയെ തന്നെ ശ്രീരാമബാണത്തിന്റെ ലക്ഷ്യമാക്കിവെച്ചു. സന്തുഷ്ടനായ പരശുരാമന്‍ സ്വതപശക്തിയെ ശ്രീരാമന് നല്‍കി തപസ്സിനായി മഹേന്ദ്രപര്‍വതത്തിലേക്ക് പോയി.
ഭീഷ്മരെയും കര്‍ണ്ണനെയും ആയുധവിദ്യ അഭ്യസിപ്പിച്ചത് പരശുരാമനാണെന്ന് മഹാഭാരതം പറയുന്നു. ഭീഷ്മര്‍ അംബയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതില്‍ കുപിതനായി പരശുരാമന്‍ അദ്ദേഹത്തോട് യുദ്ധത്തിന് വരികയുണ്ടായി. തുടര്‍ന്ന് ദേവന്‍മാരും പിതൃക്കളും ഗംഗാദേവിയും അഭ്യര്‍ത്ഥിച്ചതനുസരിച്ച് ഭീഷ്മര്‍ പരശുരാമനോടുള്ള യുദ്ധം അവസാനിപ്പിക്കുകയും അദ്ദേഹത്തിന്റെ പാദങ്ങളില്‍വീണ് പ്രണമിക്കുകയും ചെയ്തു.
പരശുരാമന്‍ കര്‍ണനും തമ്മിലുള്ള ചരിത്രം ഇപ്രകാരമാണ് പറയുന്നത്. കര്‍ണന്‍ താന്‍ ഭൃഗുവംശത്തില്‍ ജനിച്ച ബ്രാഹ്മണനാണെന്ന് പറഞ്ഞ് പരശുരാമന്റെ അടുക്കല്‍ ബ്രഹ്മാസ്ത്രവിദ്യ പഠിക്കുവാന്‍ ചെന്നു. ഒരുനാള്‍ പരശുരാമന്‍ കര്‍ണന്റെ മടിയില്‍ തലവെച്ച് ഉറങ്ങുകയായിരുന്നു. ഈ സമയത്ത് അളര്‍ക്കന്‍ എന്നുപേരോടുകൂടിയ ഒരു വണ്ട് കര്‍ണന്റെ തുട തുളച്ച് രക്തം കുടിക്കുവാന്‍ തുടങ്ങി. ഗുരുവിന് നിദ്രാഭംഗം വരരുതല്ലോ എന്നു കരുതി കര്‍ണന്‍ വേദന സഹിച്ചിരുന്നു. അല്പസമയം കഴിഞ്ഞ് ഉറക്കമുണര്‍ന്ന പരശുരാമന്‍ അതുകണ്ട് ബ്രാഹ്മണന് സാധ്യമല്ല എന്നു പറഞ്ഞു. പരശുരാമന്റെ ആജ്ഞ കേട്ടു ഭയചകിതനായ കര്‍ണ്ണന്‍ സത്യമെല്ലാം തുറന്നുപറഞ്ഞു. അപ്പോള്‍ പരശുരാമന്‍, ശത്രുവിനോടു എതിരിടുമ്പോള്‍ ഞാന്‍ ഉപദേശിച്ച ബ്രഹ്മാസ്ത്രവിദ്യ നിഷ്ഫലമായി പോകട്ടെയെന്ന് കര്‍ണ്ണനെ ശപിച്ചു. ഈ ശാപത്തിന്റെ ഫലമായാണ് കര്‍ണ്ണന് ബ്രഹ്മാസ്ത്രത്തെ അര്‍ജ്ജുനന് നേരെ പ്രയോഗിക്കാന്‍ സാധിക്കാതെ പോയത്.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates