Friday, November 20, 2015

പതിനെട്ടാംപടിക്കു പിന്നിലെ വിശ്വാസങ്ങൾ

കാടും മേടുംകടന്ന് മലകൾതാണ്ടി കാനനവാസനെ കാണാനൊരു യാത്ര. മനസിലും ചുണ്ടിലും ശരണമന്ത്രം. ലക്ഷ്യം അയ്യപ്പദർശനം. ഒന്നു കാണണം. കണ്ടൊന്നു തൊഴണം. മാർഗങ്ങളെത്ര ദുർഘടമായാലും. സന്നിധാനത്തേക്കടുക്കുമ്പോഴുള്ളിൽ ആയിരം മകരജ്യോതി ഒന്നിച്ചു തെളിയും പോലെ. പൊന്നു പതിനെട്ടാംപടി കാണുമ്പോൾ ലക്ഷ്യത്തിലേക്കടുക്കുന്ന ധന്യത. പിന്നെ ഓരോ പടിയിലും തൊട്ടുതൊഴുത് അയ്യപ്പസന്നിധിയിലേക്ക്.

അയ്യപ്പചരിതവും പുണ്യവുമൊക്കെ നിറഞ്ഞ പതിനെട്ടാം പടിയ്ക്കും പറയാനേറെയുണ്ട്. ശബരിശ സന്നിധിയിലേക്കുള്ള മാർഗം മാത്രമല്ലത്. മനസും ശരീരവും ശുദ്ധമാക്കാനുള്ള മാരർഗം കൂടിയാണത് .നമ്മുടെ പുരാണങ്ങളും ഉപ പുരാണങ്ങളും പതിനെട്ടാണ്. ഭഗവത്ഗീതയുടെ അധ്യായങ്ങളും പതിനെട്ടുതന്നെ. പതിനെട്ടിന്റെ ഇൗ പ്രാധാന്യംതന്നെയാണ് പടിയിലും നിറയുന്നത് എന്നൊരു വിശ്വാസമുണ്ട്.

പതിനെട്ടിന്റെ മഹത്വം ഇനിയും അവസാനിക്കുന്നില്ല. ഒരു മനുഷ്യായുസിൽ പഠിക്കേണ്ട പതിനെട്ട് ശാസ്രങ്ങളുണ്ട്. നാല് വേദങ്ങൾ- ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം. ആറു ദർശനങ്ങൾ- സാംഖ്യം, വൈശേഷികം, യോഗം, ന്യായം, മീമാംസ, വേദാന്തം. ആറ് അംഗങ്ങൾ- ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്, ജ്യോതിഷം. രണ്ട് പ്രധാനകൃതികൾ- രാമായണം, മഹാഭാരതം. പതിനെട്ടാം പടി ഇതിനേയും പ്രതിനിധീകരിക്കുന്നു. ശബരിമലയിലേക്ക് എത്തുന്നതും പതിനെട്ട് മലകൾ താണ്ടിയാണ്. പൊന്നമ്പലമേട്, ഗൗഡൻമല, നാഗമല, സുന്ദരമല, ചിറ്റമ്പലമല, കൽക്കിമല, മാതംഗമല, മൈലാടുംമല, ശ്രീപാദമല, ദേവർമല, നിലയ്ക്കൽമല, തലപ്പാറമല, നീലിമല, കരിമല, പുതുശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല എന്നിങ്ങനെ ആ മലകൾ നീളുന്നു.

പതിനെട്ടാംപടിയിലെ ഓരോപടിക്കും പറയാൻ വിശ്വാസത്തിന്റെ കഥകൾ ഇനിയും ഏറെയാണ്. ആദ്യത്തെ അഞ്ച് പടികൾ അ‌ഞ്ച് കർമേന്ദ്രീയങ്ങളെ ( കൈ, കാൽ, വിസർജനാവയവങ്ങൾ, ഉപസം, വായ്) സൂചിപ്പിക്കുന്നു. അടുത്ത് അഞ്ച് പടികൾ ജ്ഞാനേന്ദ്രീയങ്ങളെയും (കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്). അടുത്ത എട്ട് പടികൾ ജീവിതത്തിൽ ഒഴിവാക്കേണ്ടവയും ( കാമം, ക്രോധം, ലോഭം,മോഹം, മദം, മാൽസര്യം, അസൂയ, ദഭ്). ആദ്യ പത്ത് പടികൾ നമസ്കരിക്കുമ്പോൾ കർമേന്ദ്രീയങ്ങളെയും ജ്ഞാനേന്ദ്രീയങ്ങളെയും ശുദ്ധികരിക്കുന്നു. അടുത്ത എട്ട് പടികൾ നമസ്കരിക്കുമ്പോൾ ഒഴിവാക്കേണ്ടവയെ ഒഴിവാക്കുകയും ചെയ്യുന്നു. അങ്ങനെ ശുദ്ധീകരിച്ച മനസുമായി ഭഗവാന്റെ അടുത്തേക്കെത്തുമ്പോൾ ഭക്തൻ ഭഗവാൻ തന്നെയാകുന്നു. 'തത്വമസി' എന്ന വാക്ക് അർത്ഥപൂർണമാകുന്നതും ഇവിടെയാണ്.

പതിനെട്ടിന്റെ മഹത്വം പന്തളം കൊട്ടാരത്തിലും കാണാം. കൊട്ടാരത്തിലെ പ്രധാനകവാടമായ പടിപ്പുര മാളികയിലേക്കു കടക്കാനും പതിനെട്ട് പടികളാണ്. പന്തളത്തു നിന്ന് ശബരിമലയിലേക്ക് തിരുവാഭരണവുമായി പോകുന്ന പന്തളം രാജാവ് പരദേവതയായ മണ്ണടി ഭഗവതിയെ തൊഴുത് പടിപ്പുര മാളികയുടെ പതിനെട്ടുപടികൾ ഇറങ്ങിയാണ് യാത്ര തിരിക്കുന്നത്.

കാനനക്ഷേത്രമായതിനാൽ വന്യമൃഗങ്ങളുടെ ആക്രമത്തിൽ നിന്ന് സംരക്ഷണം നൽകുവാനവണം ഉയരത്തിൽ ക്ഷേത്രം നിർമിച്ചത്. പതിനെട്ടാംപടിക്ക് കാവലായി ഇടത് കറുപ്പസ്വാമിയും വലത് കടുത്തസ്വാമിയും ഭൂതഗണങ്ങളോടു കൂടി കാവലുണ്ട്. നാളികേരം ഉടച്ചു വേണം പടി ചവിട്ടാൻ. പരിശുദ്ധമായ പടിയായതിനാൽ വൃതാനുഷ്ഠാനവും ഇരുമുടികെട്ടും നിർബന്ധം.

മണികളും പത്മദള പൂക്കളും ആലേഖനം ചെയ്ത് പഞ്ചലോഹത്തിൽ പൊതിഞ്ഞ പതിനെട്ടാംപടിയാണ് ഇപ്പോഴുള്ളത്. പതിനെട്ടിന്റെ പുണ്യമറിഞ്ഞ് ഇനി അയ്യപ്പസവിധത്തിലേക്ക് യാത്രായാകാം. 'സ്വാമിശരണം'.
copied from# keralakaumudi

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates